കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്. കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി.
കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഡോളർ കേസിലും ചോദ്യം ചെയ്യൽ അനിവാര്യമായ സാഹചര്യത്തിൽ 7 ദിവസം കൂടി നീട്ടി നൽകിയ കസ്‌റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ശിവശങ്കർ പിൻവലിച്ചു. ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇഡിയുടെ കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Also Read: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും