തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച റിമാൻഡ് പ്രതി അജിത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാർ (37) ആണ് മരിച്ചത്. അറസ്റ്റിലാകുന്നതിന് മൂന്ന് ദിവസം മുൻപ് അജികുമാറിന് വീണ് പരിക്കേറ്റിരുന്നതായും ഇതേ തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നുമാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, യുവാവിന് നേരെ അതിക്രമം ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടുണ്ട്. അടിപിടി കേസിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അജികുമാറിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. ജയിലിലായി മൂന്നാം ദിവസമാണ് യുവാവിന്റെ ആരോഗ്യനില മോശമായത്.
ഇതോടെ ജൂലൈ ആറാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ അജികുമാറിന്റെ കൈകാലുകളിൽ ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, ഇത് ബന്ധുക്കൾ തള്ളി. കസ്റ്റഡിയിൽ എടുക്കുമ്പോൾ അജികുമാറിന് യാതൊരു പരിക്കുകളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വാദം.
ആറാം തീയതിയാണ് പൂജപ്പുര ജയിലിൽ നിന്ന് വിളിച്ച് അജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിലും കയ്യിലും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റതായി കണ്ടത്. എന്നാൽ, ബന്ധുക്കളെ അധികനേരം കാണിക്കാൻ പോലീസ് അനുവദിച്ചില്ല എന്നത് ദുരൂഹത ഉണർത്തുന്നു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അജികുമാറിന്റെ അമ്മ ശാന്ത മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.
Most Read: ചിന്തൻ ശിവിരിലെ പീഡന പരാതി; വിശദീകരണം തേടിയെന്ന് കെ സുധാകരൻ







































