തിരുവനന്തപുരം: തിരുവല്ലം കസ്‌റ്റഡി മരണത്തിലെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. ഇതുസംബന്ധിച്ച റിപ്പോർട് സിബിഐ സർക്കാരിന് കൈമാറി. തിരുവല്ലം എസ്‌എച്ച്‌ഒ ആയിരുന്ന സുരേഷ് വി നായർ, എസ്‌ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്‌ഐ സജീവ് കുമാർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്.
2022 ഫെബ്രുവരി 28ന് ആണ് ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ തിരുവല്ലം പോലീസ് കസ്‌റ്റഡിയിൽ എടുത്ത സുരേഷ് മരിച്ചത്. സുരേഷ് ഉൾപ്പടെ അഞ്ചുപേരെയാണ് അന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്. പിറ്റേ ദിവസം കസ്‌റ്റഡിയിൽ ഇരിക്കെ സുരേഷ് മരിച്ചു.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷ് മരിച്ചെന്നായിരുന്നു പോലീസ് വിശദീകരണം. എന്നാൽ, പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് സുരേഷിന്റെ കുടുംബവും നാട്ടുകാരും ആരോപിച്ചു. ഇതോടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്‌റ്റുമോർട്ടം നടത്തുകയായിരുന്നു.
പ്രതികളെ രാത്രിയിൽ കസ്‌റ്റഡിയിൽ എടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്‌റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതിഷേധം ശക്‌തമായതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
Most Read| അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം