മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. മഞ്ചേരി ജില്ലാ കോടതിയിലാണ് ഒന്ന് മുതൽ നാലുവരെയുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്‌റ്റിൻ, കൽപ്പകഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യൂ, തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിൻ എന്നിവർ രണ്ടും മൂന്നും നാലും പ്രതികളാണ്.
ഇതിൽ വിപിൻ, ആൽബിൻ അഗസ്‌റ്റിൻ എന്നിവർ വിദേശത്തേക്ക് കടന്നതായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം ആരോപിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണ് പ്രതികൾ വിദേശത്തേക്ക് കടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം 26ആം തീയതിയാണ് നാല് പേരെയും പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിച്ചത്. താനൂർ കസ്‌റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട് തേടിയിരുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് സിബിഐ കേസ് ഏറ്റെടുക്കണമെന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.
Most Read| സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്