ന്യൂഡെൽഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അതേസമയം എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ ഏജന്‍സികള്‍ ഊര്‍ജിതമാക്കി.
പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്‌ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്‌ത്രീയ പരിശോധന സംഘം കണ്ടെടുത്തു. അന്വേഷണത്തില്‍ സഹായിക്കാന്‍ മൊസാദിന്റെ പ്രതിനിധികള്‍ ഉടന്‍ ഇന്ത്യയിലെത്തും.
രണ്ട് പേരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്‌തമാക്കുന്ന സിസിടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇറാന്‍ വിഷയത്തിലെ ഇസ്രായല്‍ നിലപാടിനോടുള്ള എതിര്‍പ്പാണ് സ്‌ഫോടനത്തിന് കാരണമെന്ന് കത്തില്‍ പറയുന്നു. അക്രമികള്‍ എത്തിയത് കാറിലാണ്. കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാ ചിത്രം തയാറാക്കാന്‍ പോലിസ് നടപടികള്‍ തുടങ്ങി.
നിലവിൽ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അതിശക്‌തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഡെല്‍ഹി പോലീസിന്റെയും എന്‍ഐഎയുടെയും പ്രതിനിധികള്‍ പ്രദേശത്തെത്തി കൂടുതൽ വിവര ശേഖരണം നടത്തി. ഐഇഡിയുടെ അവശിഷ്‌ടങ്ങള്‍ അടക്കമുള്ളവയാണ് ശാസ്‌ത്രീയ അന്വേഷണത്തിനായി ശേഖരിച്ചത്.
Read Also: സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ