ന്യൂഡെൽഹി: ഇന്ത്യയിലെ ഇസ്രയേൽ സ്‌ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് ഭീഷണി. ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലാണ് സ്‌ഥാനപതിക്കെതിരെ വധഭീഷണി ഉള്ളത്. ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെമാണ് ഇവിടെ നിന്ന് കുറിപ്പ് കണ്ടെത്തിയത്.
ഇംഗ്ളീഷിലാണ് കുറിപ്പ്. ‘തീവ്രവാദ രാഷ്‌ട്രത്തിലെ തീവ്രവാദി’ എന്നാണ് ഇതിൽ ഇസ്രായേൽ അംബാസഡർ റോൺ മൽക്കയെ വിശേഷിപ്പിക്കുന്നത്.
ഇസ്രയേൽ എംബസിക്ക് സമീപത്തെ എപിജെ അബ്‌ദുൾ കലാം റോഡിൽ വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചിന് ആയിരുന്നു സ്‌ഫോടനം നടന്നത്. പ്ളാസ്‌റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്‌ഫോടക വസ്‌തു. സ്‌ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകളാണ് തകർന്നത്. തുടർന്ന് ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
അതേസമയം സ്‌ഫോടനത്തിലെ പ്രാദേശിക ഇടപെടലുകൾ ഇറാൻ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അന്വേഷണ ഏജൻസികൾക്ക് സ്‌ഫോടനം സംബന്ധിച്ച് വ്യക്‌തമായ തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. മാത്രവുമല്ല ബോംബ് സ്‌ഥാപിച്ചയാളെ തിരിച്ചറിയാനും അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
Read Also: മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ