ന്യൂഡെൽഹി: ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ നാഷണൽ സുരക്ഷാ കൗൺസിൽ. ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. എംബസിക്ക് സമീപം നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
മാളുകൾ, മാർക്കറ്റുകൾ എന്നിങ്ങനെയുള്ള തിരക്കേറിയ സ്‌ഥലങ്ങളിൽ ഒരു കാരണവശാലും പോകരുതെന്ന് ഇസ്രയേൽ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. റസ്‌റ്റോറന്റുകൾ, ഹോട്ടൽ, പമ്പുകൾ എന്നിങ്ങനെയുള്ള പൊതു സ്‌ഥലങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ചിഹ്‌നങ്ങൾ പൊതു സ്‌ഥലങ്ങളിൽ പ്രദർശിപ്പിക്കരുതെന്നും സുരക്ഷിതമല്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കരുതെന്നും അറിയിപ്പുണ്ട്.
സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രങ്ങളും മറ്റു വിവരങ്ങളും പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേൽ നാഷണൽ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രധാനമായും ഡെൽഹിയിൽ ഉള്ളവർക്കാവും ബാധകമാവുകയെന്നും ഇസ്രയേൽ എംബസി വക്‌താവ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഡെൽഹി ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടന ശബ്‌ദം കേട്ടത്.
ഡെൽഹി പോലീസ് ഉടൻ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഈ സ്‌ഥലത്ത് ഇസ്രയേൽ അംബാസിഡറെ അഭിസംബോധന ചെയ്‌ത ഒരു കത്ത് പോലീസ് കണ്ടെത്തിയിരുന്നു. കത്ത് പൊതിഞ്ഞ നിലയിൽ ഒരു പതാകയും കിട്ടിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം