ന്യൂഡെൽഹി: ഇസ്രയേൽ എംബസി സ്‍ഫോടനക്കേസിൽ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്‌പദമായി പ്രത്യക്ഷപ്പെട്ട രണ്ട് പേരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെ തിരിച്ചറിയാനോ, അറസ്‌റ്റ് ചെയ്യാനോ കഴിയുന്ന തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്കാണ് ഈ തുക നൽകുക.
ജനുവരി 29ന് വൈകുന്നേരമാണ് ഡെൽഹിയിലെ എപിജെ അബ്‌ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്‍ഫോടനം നടന്നത്. ഐഇഡി ഉപയോഗിച്ചുള്ള സ്‍ഫോടനത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും മൂന്നോളം വാഹനങ്ങൾ തകർന്നിരുന്നു. സംഭവം നടന്ന സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ സ്‍ഫോടക വസ്‌തുക്കൾ ഉപേക്ഷിച്ച് ഓട്ടോയിൽ കയറി രക്ഷപ്പെട്ടതിന്റെ സൂചനകൾ ലഭിച്ചിരുന്നു.
എന്നാൽ ഇരുവരും മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. നയതതന്ത്ര പ്രാധാന്യമുള്ള വിഷയമായതിനാൽ ഇവരെ പിടികൂടാൻ വൈകുന്നത് വിവാദങ്ങൾക്ക് ഇടയാക്കും. അതിനാലാണ് എൻഐഎ കൂടുതൽ വഴികൾ തേടുന്നത്.
Read Also: ഗാൽവാൻ സംഘർഷം; ഒരു വർഷം കാത്തിരുന്നിട്ടും വ്യക്‌തത ലഭിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി