ന്യൂഡെൽഹി: ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ ഇനിയും വ്യക്‌തത ലഭിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ജൂൺ 15നാണ് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സംഘർഷമുണ്ടായത്. നിരവധി ചൈനീസ് സൈനികരും സംഘർഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്.
മുൻപ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ വ്യക്‌തത ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താനെന്ന് സോണിയ പറഞ്ഞു.
ഇന്ത്യയുടെ ധീര ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കടന്നുകയറ്റം നടന്നിട്ടില്ലെന്ന തരത്തിൽ പ്രധാനമന്ത്രി ഒരു വർഷം മുമ്പ് പറഞ്ഞതിൽപ്പോലും ഇതുവരെ വ്യക്‌തത ലഭിച്ചിട്ടില്ലെന്ന് സോണിയ ആരോപിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് കോൺഗ്രസ് പല തവണ ആവശ്യപ്പെട്ടതാണ്. യഥാർഥ നിയന്ത്രണ രേഖയിൽ തൽസ്‌ഥിതി പുനഃസ്‌ഥാപിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും കോൺഗ്രസ് ആരാഞ്ഞിരുന്നു. ഇനിയെങ്കിലും ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സോണിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ ബിജെപി ഇതുവരെ വിമർശനത്തോട് പ്രതികരിച്ചിട്ടില്ല.
Read Also: കോവിഡ് വാക്‌സിൻ പാർശ്വഫലത്താൽ രാജ്യത്ത് ഒരു മരണം; സ്‌ഥിരീകരിച്ച് കേന്ദ്രം