ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലത്താൽ രാജ്യത്ത് ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചു. 68കാരനാണ് മരണപ്പെട്ടത്. വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയാണ് മരണം സ്‌ഥിരീകരിച്ചത്.
കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി 31 കേസുകള്‍ പഠനവിധേയമാക്കിയിരുന്നു. ഇതിലാണ് 2021 മാര്‍ച്ച് എട്ടിന് സംഭവിച്ച 68കാരന്റെ മരണം അനഫെലാക്‌സിസ് മൂലമാണെന്നാണ് വ്യക്‌തമായത്. ഫെബ്രുവരി 5ന് അഞ്ച് കേസുകളും, മാര്‍ച്ച് 9ന് എട്ട് കേസുകളും, മാര്‍ച്ച് 31ന് 18 കേസുകളുമാണ് സമിതി പരിശോധിച്ചത്.
വാക്‌സിന്‍ പാർശ്വഫലത്തെ തുടര്‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സമിതി അധ്യക്ഷന്‍ ഡോക്‌ടർ എന്‍കെ അറോറ അറിയിച്ചു. വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് മരണം റിപ്പോർട് ചെയ്‌തിട്ടുണ്ടെങ്കിലും ഒന്നു മാത്രമാണ് കേന്ദ്ര സമിതി സ്‌ഥിരീകരിച്ചിട്ടുള്ളത്.
ഇതില്‍ 18 പേരുടെ മരണം യാദൃശ്‌ചികമാണെന്നും അവരുടെ മരണത്തിന് വാക്‌സിന്‍ എടുത്തതുമായി യാതൊരു ബന്ധവുമില്ലെന്നും സമിതി പറയുന്നു. ഏഴു പേരുടെ മരണകാരണം വ്യക്‌തമല്ല. മൂന്ന് പേരുടെ മരണം വാക്‌സിനുമായി ബന്ധപ്പെട്ടതാണെങ്കിലും ഒരാളുടെ മരണം മാത്രമാണ് വാക്‌സിന്‍ എടുത്തതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ കാരണം സംഭവിച്ചത്.
രണ്ട് മരണം വര്‍ഗീകരിക്കാൻ ആയിട്ടില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. വര്‍ഗീകരിക്കാനാവാത്ത ഇത്തരം കേസുകളെ കൂടൂതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നും സമിതി വ്യക്‌തമാക്കി.
Most Read: തമിഴ്‌നാട്ടിൽ കോവിഡ് മരണങ്ങൾ വൻ തോതിൽ മറച്ചുവയ്‌ക്കുന്നു; റിപ്പോർട്