ചെന്നൈ: സംസ്‌ഥാനത്തെ കോവിഡ് മരണ കണക്കുകളിൽ കൃത്രിമം നടക്കുന്നതായി റിപ്പോർട്. വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ തമിഴ്‌നാട്ടിലെ എൻജിഒ ആയ ‘അരപ്പോർ ഇയക്കം’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ അട്ടിമറിയുടെ സാധ്യതകൾ ചൂണ്ടികാണിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് മരണങ്ങൾ യഥാർഥ കണക്കുമായി വലിയ വ്യത്യാസമുള്ളതാണെന്ന് റിപ്പോർട് പറയുന്നു.
2019, 2020, 2021 വർഷങ്ങളിലെ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ രജിസ്‌റ്റർ ചെയ്‌ത മരണ സർട്ടിഫിക്കറ്റ് ഡാറ്റ താരതമ്യം ചെയ്‌താണ് അവർ റിപ്പോർട് തയ്യാറാക്കിയത്. മധുര, കോയമ്പത്തൂർ, ട്രിച്ചി, വെല്ലൂർ, കരൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
2019 ഏപ്രിൽ-മെയ് മാസങ്ങളിലെ ആകെ മരണം 4,437ഉം 2020ൽ ഇത് കേവലം 3,261ഉം ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ 2021 ഏപ്രിൽ-മെയ് മാസ കാലയളവിൽ ഇത് 11,699 ആയി ഉയർന്നു. എന്നാൽ സർക്കാർ പുറത്തുവിട്ട കോവിഡ് കണക്കിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. കേവലം 863 മരണങ്ങൾ മാത്രമാണ് കോവിഡിനെ തുടർന്ന് ഈ കാലയളവിൽ അധികമായി റിപ്പോർട് ചെയ്‌തതെന്ന് സർക്കാർ രേഖകളിൽ ചേർത്തിരിക്കുന്നു.
ഇത്തരത്തിൽ സംസ്‌ഥാനത്തുടനീളം കൃത്രിമം നടത്തിയതിലൂടെ ആകെ മരണങ്ങളുടെ ഒൻപതിൽ ഒന്ന് എണ്ണം മാത്രമാണ് കേന്ദ്രത്തിലേക്ക് അയച്ചതെന്നാണ് എൻജിഒയുടെ കണ്ടെത്തൽ. നിലവിൽ തമിഴ്‌നാട്ടിൽ റിപ്പോർട് ചെയ്‌ത കോവിഡ് മരണങ്ങൾ ആകെ 129,43 ആണ്. എന്നാൽ യഥാർഥ സംഖ്യ ഒരു ലക്ഷത്തിനും ഒന്നേകാൽ ലക്ഷത്തിനും ഇടയിലായിരിക്കും എന്നാണ് റിപ്പോർട് പറയുന്നത്.
ഐസിഎംആർ മാർഗനിർദ്ദേശങ്ങൾ പ്രകാരം മരണങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ആശുപത്രികളോട് നിർദ്ദേശിക്കണം എന്നാണ് എൻജിഒ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കോവിഡ് മൂലം മരണപ്പെട്ടവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്‌ടമാകും എന്നാണ് അവർ ചൂണ്ടികാണിക്കുന്നത്.
Read Also: പൗരത്വ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി