ഡെൽഹി: മുസ്‌ലിങ്ങളല്ലാത്ത അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്‌ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിജ്‌ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം സമ൪പ്പിക്കാൻ ലീഗിന് രണ്ടാഴ്‌ച സമയം അനുവദിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ വിജ്‌ഞാപനം ചോദ്യം ചെയ്‌ത് മുസ്‍ലിം ലീഗ് നൽകിയ അപേക്ഷ പരിഗണിക്കാനിരിക്കെയാണ്, നടപടിയെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ ഇന്നലെ എതി൪ സത്യവാങ്മൂലം സമ൪പ്പിച്ചത്. 2004ൽ പുറത്തിറക്കിയ പൗരത്വ നിയമത്തിന്റെ ചട്ടങ്ങളനുസരിച്ച് നേരത്തെയും സമാന സ്വഭാവമുള്ള വിജ്‌ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ ന്യായീകരണം.
പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ അഭയാ൪ഥികളായ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ ചില ജില്ലാ കളക്‌ടർമാ൪ക്ക് ഉണ്ടായിരുന്ന അധികാരം കൂടുതൽ സംസ്‌ഥാനങ്ങളിലെ ജില്ല കളക്‌ടർമാ൪ക്ക് കൂടി ബാധകമാക്കുന്നത് മാത്രമാണ് പുതിയ വിജ്‌ഞാപനമെന്ന് കേന്ദ്രം വാദിക്കുന്നു.
വിവാദമായ പൗരത്വ ഭേദഗതി നിയമവുമായി പുതിയ വിജ്‌ഞാപനത്തിന് ബന്ധമില്ല. പുതിയ വിജ്‌ഞാപനം പഴയ നിയമം അനുസരിച്ചുള്ളതാണ്. അതിനാൽ ലീഗ് നൽകിയ അപേക്ഷ തള്ളണമെന്നും സുപ്രീം കോടതിയിൽ സമ൪പ്പിച്ച എതി൪ സത്യവാങ്മൂലത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു.
അതേസമയം പുതിയ വിജ്‌ഞാപനവും സമാന സ്വഭാവമുള്ള പഴയ വിജ്‌ഞാപനങ്ങളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ലീഗിന്റെ വാദം. പൗരത്വത്തിന് മതപരമായ മാനദണ്ഡങ്ങൾ നിശ്‌ചയിക്കാൻ പഴയ നിയമത്തിൽ പഴുതില്ല. അതിനാൽ വിജ്‌ഞാപനങ്ങൾ റദ്ദാക്കണമെന്നും മുസ്‌ലിങ്ങളല്ലാത്തവ൪ക്ക് മാത്രം പൗരത്വം നൽകുന്ന നിയമ ഭേദഗതി സ്‌റ്റേ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെടുന്നു.
Read Also: പ്രതിഷേധം നടത്തുന്നത് രാജ്യദ്രോഹമല്ല; കേന്ദ്രത്തോട് ഡെൽഹി ഹൈക്കോടതി