ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട് ഹരജിയിൽ ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.
സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഉൾപ്പടെ റാങ്ക് പട്ടികയിൽ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ജനറൽ മാനേജർ വിടി അബ്‌ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്. സംവരണം 50 ശതമാനത്തിൽ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.
സാമ്പത്തിക സംവരണം ഏർപെടുത്തിയപ്പോൾ റാങ്ക് പട്ടികയിൽ വളരെ പിന്നിലുളള മുന്നോക്കകാർക്കും പ്രവേശനം ലഭിക്കുന്നുവെന്ന് കാണിക്കുന്നതിനായി കേരളത്തിലെ എൽഎൽബി പ്രവേശന പട്ടികയും റിട്ട് ഹർജിയിൽ ഉൾപെടുത്തിയിട്ടുണ്ട്.
അഭിഭാഷകൻ ജയ്‌മോൻ ആൻഡ്രൂസാണ് ജമാഅത്തെ ഇസലാമിയുടെ റിട്ട് ഹരജി ഫയൽ ചെയ്‌തത്. 2019ലെ ഭരണഘടന ഭേദഗതി ചോദ്യം ചെയ്‌ത് എസ്എൻഡിപി ഉൾപ്പടെയുള്ള വിവിധ സംഘടനകളും, വ്യക്‌തികളും നൽകിയ ഹരജികൾ നേരത്തെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു.
Read Also: കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്