ന്യൂഡെൽഹി: ജാതിസെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വിഷയത്തിൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടത്തേണ്ടത് കേന്ദ്രസർക്കാർ ആണെന്നാണ് കേരളത്തിന്റെ വാദം. കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തത് കോടതി നിർദ്ദേശം നടപ്പിലാക്കുന്നതിനെ ബാധിച്ചുവെന്നും വ്യക്‌തമാക്കി കേരളം നേരത്തെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനുള്ള എതിർ സത്യവാങ്മൂലമാണ് കേന്ദ്രം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
പിന്നാക്ക സംവരണ പട്ടിക ഓരോ പത്ത് വർഷത്തിലും പുതുക്കുന്നത് സംസ്‌ഥാനങ്ങളുടെ കടമായാണെന്നും, ഇത് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ജാതി സെൻസസ് നടത്തി പ്രത്യേക പട്ടിക സൂക്ഷിക്കാൻ സംസ്‌ഥാനങ്ങൾക്ക് സ്വാതന്ത്രമുണ്ട്. ബിഹാർ ഉൾപ്പടെയുള്ള പല സംസ്‌ഥാനങ്ങളും ജാതി സെൻസസ് നടത്തിയിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
അനർഹരെ ഒഴിവാക്കി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാൻ സുപ്രീം കോടതി മതിയായ സമയം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മൈനോറിറ്റി പ്ളാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്‌റ്റ് ചെയർമാൻ വികെ ബീരാനാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്. ഹരജി ഈ മാസം അവസാനത്തോടെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!