ചെന്നൈ: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത് കോടതിയിൽ പോകുമെന്നും വിധി നടപ്പാക്കില്ലെന്നും തമിഴ്‌നാട്.
ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാർ സംവരണം ശരിവച്ച വിധി ‘സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്, നീതി നയത്തിന് വിരുദ്ധമാണ്’ എന്നാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിപ്രായം. ഈ ഉത്തരവ് പാവപ്പെട്ടവരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നായതിനാൽ 103ആം ഭരണഘടനാ ഭേദഗതി തള്ളണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം തമിഴ്‌നാട് സർക്കാർ പാസാക്കി. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. 3:2 ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ച് ശക്‌തമായ വാദങ്ങൾ ഉന്നയിക്കുമെന്നും സംസ്‌ഥാന സർക്കാർ അറിയിച്ചു.
എന്നാൽ, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. അതേസമയം, തമിഴ്‌നാട്ടിൽ സംവരണം നടപ്പാക്കില്ലെന്ന് സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പറഞ്ഞു. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ചത് ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാരാണ്.
ചീഫ് ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവർ മുന്നാക്ക സംവരണത്തെ എതിർത്തിരുന്നു. ജസ്‌റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേലാ എം ത്രിവേദി, ജെബി പർധിവാല എന്നിവരാണ് മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
Most Read: കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും