ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ് തടഞ്ഞു. കൂടാതെ പ്രദേശത്തെ ഇന്റർനെറ്റ് കണക്ഷനും ഇതിനോടകം തന്നെ വിഛേദിച്ചിട്ടുണ്ട്.
മാദ്ധ്യമങ്ങൾക്ക് സമരപ്പന്തലിന് സമീപം വിലക്കേർപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്‌ഥരുടെ നിർദേശ പ്രകാരമാണെന്നാണ് പോലീസ് വ്യക്‌തമാക്കിയത്. ഉദ്യോഗസ്‌ഥരുടെ നിർദേശം അനുസരിച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് സമരം നടക്കുന്ന സ്‌ഥലത്തേക്ക് മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. കൂടാതെ ഇന്റർനെറ്റ് കണക്ഷനും വിഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന സ്‌ഥലത്ത് നിന്നുള്ള വാർത്തകൾ തൽസമയം പുറംലോകത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് സാധിക്കാത്ത സ്‌ഥിതിയാണ് നിലവിലുള്ളത്.
കർഷക സമരം തടയുന്നതിനായി പോലീസിന്റെയും കേന്ദ്രത്തിന്റെയും ശ്രമം തുടരുന്ന സാഹചര്യത്തിൽ തന്നെ, കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം ശക്‌തമാക്കുകയാണ്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കർഷക നേതാക്കൾ 5 മണി വരെ നിരാഹാരസമരം തുടരും. കൂടാതെ സമരകേന്ദ്രങ്ങൾക്ക് സമീപം സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ എല്ലാം തന്നെ ജാഗ്രത പുലർത്തുന്നുണ്ട്. സിംഗു അടക്കമുള്ള സമരമേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിച്ച് സംഘർഷങ്ങൾ തടയാനുള്ള നീക്കത്തിലാണ് പോലീസ്.
Read also : യുപിയിൽ വൻ അപകടം; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 മരണം