തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിപക്ഷം സമരം പരിഹാസ്യമാണെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. യാഥാർഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാടപള്ളിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇടതുമുന്നണി തെങ്ങണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ഭാഗമാണ്. കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവന് പറഞ്ഞു. അവ്യക്തത ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.
സിപിഐ നേതാവ് പ്രകാശ് ബാബുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഇവിടെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണെന്നും പറഞ്ഞു. കോൺഗ്രസിന്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സമരങ്ങൾക്ക് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വിജയരാഘവൻ രാഷ്ട്രീയ ആരോപണമുന്നയിച്ചത്. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വെക്കുന്നത് ബിജെപി, അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ളാമി എന്നതാണ് സമരത്തിൽ കാണുന്നതെന്ന് എ വിജയരാഘവൻ ആരോപിച്ചു.
Most Read: വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്







































