കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണി വരെയാണ് പ്രവർത്തകരെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, വിവി. അക്ഷയ്, സിഎച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. പ്രതികളെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് നീക്കം. അതേസമയം, മന്ത്രി വീണാ ജോർജിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
റെയിൽവേ സ്‌റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. ആയുധം ഉപയോഗിച്ചിട്ടില്ല, പ്രവർത്തകർ ഉപയോഗിച്ചെന്ന് പോലീസ് പറയുന്ന ആയുധം എന്താണെന്ന് തെളിയിക്കുകയോ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ഗുരുതരമായ കുറ്റമാണ് ചെയ്‌തതെന്നും ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌താൽ മാത്രമേ ഏത് ആയുധം ഉപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകൂ എന്നും ജാമ്യഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. തുടർന്ന് പോലീസ് കസ്‌റ്റഡിയിൽ അപേക്ഷ നൽകി. അതിനിടെ, ജാമ്യത്തിനായി പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി





































