കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.
നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം കഴിയുന്നത് വരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വെക്കാനും ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വദേശി പൗരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. വിവിധ ഫ്ളാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്.
കെട്ടിടത്തിൽ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. 20 പേർ നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ ഫ്ളാറ്റിൽ ഇല്ലായിരുന്നു. പരിക്കേറ്റവരിൽ പലരും അപകടനില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്.
അതിനിടെ, തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന. അഞ്ചു മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. അഞ്ചുപേർ വെന്റിലേറ്ററിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽപ്പെട്ടവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ- +965- 65505246. അതേസമയം, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. അതിനിടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യാത്ര. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാൻ മന്ത്രി ഇടപെടും. തീപിടിത്തത്തിൽ പരിക്കേറ്റവർക്കുള്ള സഹായത്തിന് മേൽനോട്ടവും വഹിക്കും.
Most Read| ലോക്സഭാ സമ്മേളനം 24 മുതൽ; സ്പീക്കറെ തിരഞ്ഞെടുക്കും, എംപിമാരുടെ സത്യപ്രതിജ്ഞയും