കവരത്തി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ് പുറത്തിറക്കി. കവരത്തിയിലെ ആരോഗ്യ ഡയറക്‌ടറായിരുന്ന ഡോക്‌ടർ എംകെ സൗദാബിയെയാണ് മെഡിക്കല്‍ ഓഫിസറായി സ്‌ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബിജെപി നേതാവ് ജാഫര്‍ ഷായുടെ ഭാര്യയാണ് എംകെ സൗദാബി. ഇവരെക്കാള്‍ ജൂനിയറായ ഡോ എംകെ ബഷീറിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപില്‍ തസ്‌തികകള്‍ വെട്ടിക്കുറക്കാന്‍ അഡ്‌മിനിസ്‌ട്രേഷൻ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ഗ്രാമവികസന വകുപ്പും ഡിആര്‍ഡിഐയും ലയിപ്പിക്കാനും മലയാളം, മഹല്‍ ഭാഷ പരിഭാഷയുടെ തസ്‌തിക വേണ്ടെന്നുവെക്കാനുമാണ് പുതിയ ശുപാര്‍ശ.
ഇതുപ്രകാരം 35 തസ്‌തികകള്‍ നീക്കം ചെയ്യാനാണ് അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനം. അതേസമയം, പുതിയ നീക്കത്തിനെതിരെ ശക്‌തമായ പ്രതിഷേധം നടത്താനാണ് ദ്വീപ് ജനതയുടെ നീക്കം.
ഇതിനിടെ പ്രഫുല്‍ പട്ടേല്‍ അഡ്‌മിനിസ്‌ട്രേറ്ററായി അധികാരമേറ്റതിന് ശേഷം ലക്ഷദ്വീപില്‍ ജോലി നഷ്‌ടപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്‌സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌കാരത്തിന്റെ മറവില്‍ കൂട്ടപിരിച്ചുവിടല്‍ നടത്തിയത്.
ഇതുവരെ 2,000ത്തോളം ജീവക്കാര്‍ക്ക് ജോലി നഷ്‌ടമായെന്ന് കണക്കുകള്‍ പറയുന്നു. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Most Read: വാക്‌സിനേഷൻ പ്രതിസന്ധി; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്