കൊച്ചി: കേരളത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമൈക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെൽഹിയിലും സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ ഒമൈക്രോൺ വൈറസ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരിക്കുന്നത്.
യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ഈ മാസം ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവ് ആയത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും അമ്മയെയും കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യമാതാവും നിരീക്ഷണത്തിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗിയ്‌ക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച എല്ലാവരോടും ഇതിനോടകം സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 150 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ഇദ്ദേഹത്തിന്റെ അടുത്ത് ഇരുന്നവരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ആറാം തീയതി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോൾ ഒമൈക്രോൺ സ്‌ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തിൽ 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ക്വാറന്റെയ്‌ൻ ചെയ്‌തിരിക്കുകയാണ്. രോഗബാധിതൻ യുകെയിൽ സ്‌ഥിരതാമസമാക്കിയ ആളാണെന്നാണ് വിവരം. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കവും കൃത്യമായി നടത്തിയിട്ടുണ്ടെന്നും രോഗബാധിതൻ നിലവിൽ പൂർണ ആരോഗ്യവാനാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read: ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; പിജി ഡോക്‌ടർമാർ സമരത്തിൽനിന്ന് പിൻമാറണം- ആരോഗ്യമന്ത്രി