കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളത്തേക്ക് മാറ്റി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെ ആണെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹരജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു. സര്‍വേ നിര്‍ത്തിവെക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്‌ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴി വെക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സാമൂഹികാഘാത സര്‍വേ നിര്‍ത്തി വെക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും. ഇത് പദ്ധതി ചിലവ് ഉയരാന്‍ ഇടയാക്കും. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിർദ്ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Most Read: ഹൃതികക്കായി കൈകോർത്ത് ഒരു നാട്; 5 ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപ







































