പത്തനംതിട്ട: കോവിഡിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച മുതൽ ഒരാഴ്‌ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഡെൽറ്റ പ്ളസ് വകഭേദം അതീവ അപകടകാരിയാണെന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉൾപ്പടെയുള്ള 3 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ പ്ളസ് സ്‌ഥിരീകരിച്ച മേഖലകളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം പാലിച്ചാണ് കടപ്രയിൽ നിയന്ത്രണം കടുപ്പിച്ചത്.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികൾ എല്ലാം അടക്കും. അവശ്യ സേവനങ്ങളുടെ കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ല. നിലവിൽ പഞ്ചായത്തിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്.
ഡെൽറ്റ പ്ളസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 67 പേർക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും ആരുടേയും ഫലം പോസിറ്റീവായിരുന്നില്ല. പ്രതിരോധ നടപടികൾ കർശനമാക്കുന്നതിനൊപ്പം മേഖലയിലെ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള നടപടികൾക്കും ജില്ലാ ഭരണകൂടം മുൻഗണന നൽകുന്നുണ്ട്.
Read also: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് മരിച്ച യുവതിയുടെ കുടുബത്തിന് ധനസഹായം; 20 ലക്ഷം രൂപ നൽകും