തിരുവനന്തപുരം: ആദ്യഘട്ടത്തിൽ 5 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം. ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്‌ട്രാസെനക്കയുമായി ചേർന്ന് നിർമിക്കുന്ന ‘കോവിഷീൽഡ്’ വാക്‌സിൻ തന്നെ വേണമെന്നും സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ വാക്‌സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
മൂന്നര ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ, ആശാ വർക്കേഴ്‌സ്, അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് ആദ്യഘട്ടത്തിൽ നൽകുന്നതിന് വേണ്ടിയാണ് നാലര ലക്ഷം ഡോസ് വാക്‌സിൻ ആവശ്യമായി വരുന്നത്. ഇതൊനൊപ്പം വയോജനങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഏകദേശം അഞ്ച് ലക്ഷം ഡോസിന്റെ ആവശ്യമുണ്ടെന്നും കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗനിയന്ത്രണത്തിന് വാക്‌സിൻ അനിവാര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തെ കോവിഡ് കണക്കുകൾ രേഖാമൂലം കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളുടെ തലസ്‌ഥാനമായ കേരളത്തിൽ മരണനിരക്ക് കുറക്കാനായതും വ്യാപനം നിയന്ത്രിക്കാനായതും ശാസ്‌ത്രീയമായ മാർഗങ്ങളിലൂടെ ആണെന്നും നിലവിലെ അവസ്‌ഥയിൽ രോഗവ്യാപനം കൂടുമെന്നുമുള്ള മുന്നറിയിപ്പും കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.
എന്നാൽ, വാക്‌സിൻ വിതരണം എങ്ങനെയാണെന്ന കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്‌തമാക്കിയിട്ടില്ല. നിലവിൽ രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും ഓക്‌സ്‌ഫഡ്-അസ്ട്രാസെനക്കയുടെ കോവിഷീൽഡിനുമാണ് അനുമതി. ആവശ്യപ്പെട്ടത് പോലെ കോവിഷീൽഡ് തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
Also Read: പന്താവൂര്‍ കൊലക്കേസ്; പ്രതികളെ ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും