കോട്ടയം: സില്‍വർ ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബദല്‍ മാര്‍ഗം തേടണമെന്നും സഭയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.
സാമ്പത്തികവും സാമൂഹികവുമായ നിരവധി ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ട്. പോലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് നടത്തുന്ന സർവേകളും കല്ല് സ്‌ഥാപിക്കലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കടപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആശങ്കാജനകമാണ്.
സാധാരണ ജനങ്ങളിലുണ്ടാകുന്ന ഭീതി ഗൗരവമായി എടുത്തേ മതിയാകൂ എന്നും ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെടുന്ന ആയിരത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ബലപ്രയോഗം നടത്തി അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ല.
സാമ്പത്തിക തകർച്ചയിലേക്ക് സംസ്‌ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സിഎജിയും നിരവധി സാമ്പത്തിക വിദ്ഗധരും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീമമായ തുക വായ്‌പ എടുത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കത്തോലിക്ക സഭ കൂട്ടിച്ചേർത്തു.
Read Also: ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും








































