ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ശിക്ഷ എന്ന നിലയിലുള്ള താൽക്കാലിക മരവിപ്പിക്കലാണ് അക്കൗണ്ടുകൾ നേരിടേണ്ടത്.
പകർപ്പവകാശ ലംഘന പരാതിയിലാണ് ബെംഗളൂരു സിവിൽ കോടതിയുടെ നടപടി. കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്ന ദിവസംവരെയാണ് വിലക്ക്. സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി.
കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടീം അംഗങ്ങൾക്ക് പകർപ്പവകാശ നിയമത്തിലുള്ള പരിജ്‌ഞാന കുറവാണ് കേസിന് ആധാരമായത്. കെജിഎഫ് 2വിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് എംആർടി മ്യൂസികിന്റെ പരാതി.
കെജിഎഫ് 2വിന്റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്‌ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അത് പാര്‍ട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചെതെന്നും ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്‌ഥയോടും വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള തികഞ്ഞ അവഗണനയും ആണെന്നാണ് എംആർടി മ്യൂസികിന്റെ വാദം.
പ്രമുഖ സൗത്ത് ഇന്ത്യൻ മ്യൂസിക് കമ്പനി ലഹരിയുടെ സ്‌ഥാപകനും ഉടമയുമായ മനോഹരൻ ഗോവിന്ദസ്വാമി എന്ന മനോഹർ നായിഡുവും ഇദ്ദേഹത്തിന്റെ മക്കളായ മനോഹരൻ നവീൻ കുമാർ, മനോഹരൻ ചന്ദ്രകുമാർ എന്നിവരുമാണ് എംആർടി മ്യൂസികിന്റെ ഉടമസ്‌ഥർ.
2017ൽ ബിജെപിയിലേക്ക് ചെക്കറിയ, മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മുൻ കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്‍ണയുടെ അടുത്ത സുഹൃത്തും ബിജെപി അനുഭാവിയുമാണ് മനോഹർ നായിഡു.
Most Read: വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു