ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് തൗബാലിൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണിപ്പൂരിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ബിരേൻ സിങ് ഇംഫാലിലെ ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ്, തൗബാൽ ജില്ലയിലെ ഖോങ്ജോമിലേക്ക് ഉൽഘാടന വേദി മാറ്റിയത്.
ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ തൗബാലിൽ ഇന്നുച്ചയ്‌ക്ക് 12ന് പൊതു സമ്മേളനത്തിലും തുടർന്നുള്ള യാത്രയിലും രാഹുലിനൊപ്പം ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്‌ഢി, സുഖ്‌വിന്ദർ സിങ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷിനേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം അണിനിരക്കും. സുരക്ഷാ കാരണങ്ങളാൽ സോണിയ ഗാന്ധി പങ്കെടുക്കില്ല.
കലാപം തുടരുന്നത് മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് രാഹുൽ മണിപ്പൂരിൽ നിന്ന് യാത്രക്കിറങ്ങുന്നത്. യാത്ര നാളെ നാഗാലൻഡിൽ പ്രവേശിക്കും. മാർച്ച് വരെയായി 66 ദിവസം നീളുന്ന ബസ് യാത്രയിൽ 15 സംസ്‌ഥാനങ്ങളിലൂടെ രാഹുൽ സഞ്ചരിക്കും. ദിവസേന ഏതാനും കിലോമീറ്റർ പദയാത്രയുമുണ്ട്. 6713 കിലോമീറ്റർ നീളുന്ന യാത്ര മുംബൈയിൽ സമാപിക്കും. കഴിഞ്ഞ വർഷം സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രീനഗറിൽ സമാപിച്ചത്.
Most Read| മാസപ്പടി വിവാദം; കേന്ദ്ര അന്വേഷണം രാഷ്‌ട്രീയ നീക്കം- അവഗണിച്ചു സിപിഎം