തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര നടപടി തള്ളി സിപിഎം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നീക്കം അവഗണിക്കാൻ സിപിഎം സംസ്‌ഥാന കമ്മിറ്റി തീരുമാനമെടുത്തു. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്‌തിക്ക് എതിരേയല്ല, മറിച്ചു വിശാലമായ രാഷ്‌ട്രീയ നീക്കമാണെന്നും കമ്മിറ്റി വിലയിരുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്‌ത സംസ്‌ഥാന കമ്മിറ്റി, സദസ് വൻ വിജയമായിരുന്നുവെന്ന് വിലയിരുത്തി. ജില്ലകളിൽ നിന്നുള്ള വിശദമായ റിപ്പോർട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി വ്യക്‌തമാക്കി.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട് നൽകണം. കർണാടക ഡെപ്യൂട്ടി രജിസ്‌ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, പോണ്ടിച്ചേരി ആർഒസി എ ഗോകുൽനാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടർ കെഎം ശങ്കര നാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല.
സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്‌ക്ക് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ കമ്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്ന് സ്‌ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും സമിതി വിശദമായി പരിശോധിക്കും.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി