തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് എതിരേയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം ഏഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
കൂടാതെ ഒരുകോടി രൂപ മാനനഷ്‌ടം ആവശ്യപ്പെട്ടു നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ കഴിയുകയാണ്. ഗോവിന്ദന്റേത് സാഡിസ്‌റ്റ് ചിന്തയാണെന്നും വ്യക്‌തിപരമായ ആരോഗ്യ വിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വ വിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഹീറോ ആക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി, കോടതി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസിലായെന്നും അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞിരുന്നു.
Most Read| മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ