ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ യോഗത്തിൽ കോൺഗ്രസിൽ നിന്ന് തന്നെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക് ഒരാൾ വരണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെടുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായി നടത്തിയ വെർച്വൽ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്. ചെയർപേഴ്‌സണെ തിരഞ്ഞെടുത്തതോടെ മുന്നിലുള്ള ആദ്യ കടമ്പ സഖ്യം കടന്നിരിക്കുകയാണ്. എന്നാൽ, സീറ്റ് വിഭജനം ഉൾപ്പടെയുള്ള വലിയ കടമ്പകൾ സഖ്യത്തിന് മുന്നിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിന്റെ കാര്യത്തിൽ യുപിയിൽ സമാജ്‌വാദി പാർട്ടിയുമായും ഡെൽഹിയിൽ എഎപിയുമായും ഭിന്നതയുണ്ട്. കോൺഗ്രസിന് ഡെൽഹിയിൽ നാലും പഞ്ചാബിൽ ഏഴും സീറ്റുകൾ വേണമെന്നാണ് ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ എഎപി തയ്യാറല്ല. ഭരണകക്ഷി ആയതിനാൽ കൂടുതൽ സീറ്റുകളുടെ അവകാശം തങ്ങൾക്ക് തന്നെയാണെന്നാണ് എഎപിയുടെ നിലപാട്.
ഗോവ, ഹരിയാന, ഗുജറാത്ത് സംസ്‌ഥാനങ്ങളിലും എഎപി സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ. (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള മോദിയുടെ അധികാരങ്ങൾക്ക് തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി