തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര സർക്കാർ. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട് നൽകണം. കർണാടക ഡെപ്യൂട്ടി രജിസ്‌ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, പോണ്ടിച്ചേരി ആർഒസി എ ഗോകുൽനാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടർ കെഎം ശങ്കര നാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്‌ക്ക് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.
വീണയുടെ കമ്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്ന് സ്‌ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും സമിതി വിശദമായി പരിശോധിക്കും. അതേസമയം, നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദം.
Most Read| സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്