വിബി- ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം, ബിൽ കീറിയെറിഞ്ഞു

പദ്ധതിയുടെ പേരിൽ നിന്ന് മഹാത്‌മാഗാന്ധിയെ ഒഴിവാക്കുന്നത് രാഷ്‌ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

By Senior Reporter, Malabar News
Loksabha
Ajwa Travels

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം ബിൽ സഭയിൽ കീറിയെറിഞ്ഞു.

ബിൽ പാർലമെന്റ് സ്‌ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബഹളത്തെ തുടർന്ന് ഉച്ചയോടെ ലോക്‌സഭ പിരിഞ്ഞു. ബിൽ ഇനി രാജ്യസഭയുടെ പരിഗണനക്ക് വിടും. കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, ഡിഎംകെയുടെ ടിആർ ബാലു, എസ്‌പിയുടെ ധർമേന്ദ്ര യാദവ് എന്നിവർ ബില്ലിനെ എതിർത്ത് സംസാരിച്ചു.

പദ്ധതിയുടെ പേരിൽ നിന്ന് മഹാത്‌മാഗാന്ധിയെ ഒഴിവാക്കുന്നത് രാഷ്‌ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചു. സംസ്‌ഥാനങ്ങൾക്ക് കൂടുതൽ ബാധ്യത വരുത്തുന്നതാണ് ബില്ലെന്നും വിമർശിച്ചു. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞതോടെ സ്‌പീക്കർ ഓം ബിർല ഇടപെട്ടു. രാഷ്‌ട്രം നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും ബിൽ കീറിയെറിയാനല്ല ജനം ഇങ്ങോട്ട് അയച്ചതെന്നും സ്‌പീക്കർ പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയെ പേരുൾപ്പടെ മാറ്റി പുനഃക്രമീകരിക്കുന്നത്. 2005ൽ യുപിഎ സർക്കാർ കൊണ്ടുവന്നതാണ് മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ). വർഷം 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി, ഇന്ത്യയിൽ ഗ്രാമീണ മേഖലയ്‌ക്കും സാധാരണ കുടുംബങ്ങൾക്കും സാമ്പത്തികമായി വൻ ആശ്വാസം പകർന്നിരുന്നു.

പേര് മാറിവരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ 100ന് പകരം തൊഴിൽ ദിനങ്ങൾ 125 ആകും. തൊഴിലിന് ശേഷം വേതനം ഏഴ് ദിവസം അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനകം നൽകും. അഥവാ, വേതനം ഈ കാലപരിധിക്കുള്ളിൽ നൽകാനായില്ലെങ്കിൽ പ്രത്യേകമായി തൊഴിലില്ലായ്‌മ അലവൻസ് നൽകാനുള്ള നിർദ്ദേശവും ബില്ലിൽ ഉണ്ടാകും.

കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, ഒഡീഷ, ഹിമാചൽ, രാജസ്‌ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവ 100ലധികം തൊഴിൽദിനങ്ങൾ ഉറപ്പാക്കിയ സംസ്‌ഥാനങ്ങളാണ്. നിലവിൽ പദ്ധതി ഫണ്ടിങ്ങിൽ 90% തുക കേന്ദ്രവും 10% സംസ്‌ഥാനങ്ങളുമാണ് വഹിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇത് 60:40 ആയേക്കും. 40% തുക സംസ്‌ഥാനങ്ങൾ വഹിക്കേണ്ടി വരും. അതായത്, പുതിയ പദ്ധതിപ്രകാരം സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും.

Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE