തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശ വാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ദത്തെടുപ്പ് നടപടികൾ നിർത്തി വെയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കിൽ കേസിൽ ഹൈക്കോടതിയെ സമീപിക്കാനും കുഞ്ഞിന്റെ അമ്മ അനുപമ ആലോചിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിൽ ഷിജു ഖാനോട് റിപ്പോർട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്‌ടർ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ.
വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പോലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കി എന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാനെതിരെയും ആരോപണം ഉയർന്നിരുന്നു.
Also Read: മഴ കനത്തേക്കും, ഇടിമിന്നലിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്