കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ അമ്മക്ക് കൈമാറും. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അമ്മ ശിശുക്ഷേമ സമിതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. 2018ൽ നടന്ന അനധികൃത ദത്ത് പുറത്തുവന്നത് രണ്ടാഴ്‌ച മുൻപാണ്.
ശിശുക്ഷേമ സമിതിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. ആദ്യം പന്നിയങ്കര പോലീസും പിന്നീട് നടക്കാവ് പോലീസും കേസ് അന്വേഷിച്ചിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പോലീസ് കേസെടുക്കുകയും ചെയ്‌തു. ദത്തെടുത്ത പന്നിയങ്കരയിലെ ദമ്പതികൾക്കെതിരെ നടക്കാവ് പോലീസും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
നിയമപരമായി കുഞ്ഞിനെ ദത്തെടുക്കാൻ പന്നിയങ്കരയിലെ ദമ്പതികൾക്ക് കഴിയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവർക്ക് മറ്റ് കുട്ടികളുണ്ട്. കുഞ്ഞിന്റെ യഥാർഥ അമ്മ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ കുഞ്ഞിനെ കൈമാറുകയുള്ളൂ.
അമ്മക്ക് കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
Most Read: മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ