എറണാകുളം: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇടയായ സംഭവത്തിൽ മാതാപിതാക്കളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഡോക്‌ടർമാരുടെ ആവശ്യപ്രകാരമായിരുന്നു നടപടി. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി.
കുട്ടിയെ മർദിച്ചിട്ടില്ലെന്ന് രണ്ടാനമ്മയും പിതാവും മുൻപും ആവർത്തിച്ചു പറഞ്ഞിരുന്നു. പരിശോധനയിൽ മുൻപും കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്ന് തെളിഞ്ഞു. ജനനേന്ദ്രിയത്തിലടക്കം കത്തിയുടെ പിടി കൊണ്ട് മുറിവേൽപ്പിച്ചു എന്നാണ് കുട്ടി നൽകിയിരുന്ന മൊഴി.
കൈയിലും കാലിനും സംഭവിച്ച ഒടിവ് ആരെങ്കിലും മർദിച്ചതിനിടെ സംഭവിച്ചതാണെന്നാണ് നിഗമനം. വാരിയെല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.
മാർച്ച് 27നാണ് വയറു വേദനയെ തുടർന്ന് മൂവാറ്റുപുഴ പെരുമുറ്റത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശിയുടെ മൂന്നര വയസുള്ള മകളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുകൾ കണ്ടെത്തുകയായിരുന്നു.
ആശുപത്രി അധികൃതർ മൂവാറ്റുപുഴ പോലീസിന് കൈമാറിയ ചികിൽസാ സംബന്ധമായ പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലെ മുറിവ് മൂർച്ചയുള്ള വസ്‌തു കൊണ്ട് ഉണ്ടായതാണെന്നും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ടായിരുന്നു എന്നും വ്യക്‌തമാണ്. വാരിയെല്ലിന് പൊട്ടലും തലക്ക് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പഴക്കമുള്ള ഈ മുറിവുകൾക്ക് വേണ്ട ചികിൽസയും നൽകിയിരുന്നില്ല. ഫോറൻസിക്, അസ്‌ഥിരോഗ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
Also Read: സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി