കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് എഫ്ഐആറുകളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ് ഇഡിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി റദ്ദാക്കിയത്.
രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറും സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ അധികൃതർ മുഖേന മജിസ്‌ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്‌ഥാനത്തിൽ എടുത്ത എഫ്‌ഐആറുമാണ് റദ്ദാക്കിയത്.
സന്ദീപ് നായരുടെ മൊഴി വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്‌ഥർ നിർബന്ധിച്ചു എന്നാണ് ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ.
Also Read: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല