തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌ത വിധിക്കെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജിവച്ച സാഹചര്യത്തിലാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം. ലോകായുക്‌ത വിധിക്കെതിരെ സർക്കാരിന് നേരിട്ട് ഹരജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്നുമാണ് എജി നിയമോപദേശം നൽകിയത്. ലോകായുക്‌ത ആക്‌ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറഞ്ഞിരുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചിരുന്നു.
എന്നാൽ, ജലീൽ രാജിവച്ച സാഹചര്യത്തിൽ ഇനി റിട്ട് ഹരജിയുമായി മുന്നോട്ട് പോകേണ്ടെന്ന് സർക്കാർ തീരുമാനിക്കുക ആയിരുന്നു. ജലീലിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം.
ബന്ധുനിയമന ആരോപണത്തിൽ കെടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നും ആയിരുന്നു ലോകായുക്‌ത ഉത്തരവ്. ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധു കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണ് എന്നായിരുന്നു ലോകായുക്‌തയുടെ കണ്ടെത്തൽ.
ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരുന്നു. ലോകായുക്‌ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ജലീൽ മന്ത്രിസ്‌ഥാനം രാജി വച്ചത്.
Also Read: കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം