കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു. ഇന്നുമുതല്‍ രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ജനങ്ങൾ ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്‌ടർ നിര്‍ദേശിച്ചു.
ഓഫീസുകളില്‍ നേരിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. വിവിധ വകുപ്പുകളിലേക്കുള്ള പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും പ്രധാന കവാടത്തില്‍ ബോക്‌സുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതികള്‍ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കണം. ഉദ്യോഗസ്‌ഥരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കണമെങ്കില്‍ ഇക്കാര്യം സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവര്‍ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥനെ എത്തിക്കും.
കളക്റ്ററേറ്റിലേക്കുള്ള പ്രവേശനം അനിവദിക്കുക പ്രധാന കവാടത്തിലൂടെ മാത്രമാണ്. ജോലിക്ക് എത്തുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ശരീര ഊഷ്‌മാവ് പരിശോധിച്ച ശേഷമാകും പ്രവേശനം നല്‍കുക. കളക്റ്ററേറ്റിനകത്തും കോമ്പൗണ്ടിനുള്ളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്.
Read Also: ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദുചെയ്യാൻ ആവശ്യപ്പെട്ടുള്ള ഇഡി ഹരജി; വിധി ഇന്ന്