കൊച്ചി: ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്‌ഥർ നിർബന്ധിച്ചു എന്നാണ് ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ.
വസ്‌തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വപ്‌ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്‌ഥയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് ആദ്യ കേസ് രജിസ്‌റ്റർ ചെയ്‌തത്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ ക്രൈം ബ്രാഞ്ച് വീണ്ടും കേസെടുക്കുകയായിരുന്നു.
അതേസമയം ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നുമാണ് ഹരജികളിലെ ഇഡിയുടെ ആവശ്യം.
Read Also: രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും