തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകരെന്ന് ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്‍മഹത്യ ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്‌ച മുമ്പാണ് ആത്‍മഹത്യ പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂട്ടുകാരനെ അറസ്‌റ്റ് ചെയ്‌തതോടെയാണ് പ്രകാശ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും സഹോദരൻ പ്രശാന്ത് പറയുന്നു.
വലിയ രാഷ്‌ട്രീയ വിവാദമായ സംഭവം ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു. ഇരു അന്വേഷണ സംഘങ്ങൾക്കും ഒരു തുമ്പും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് നിർണായക വെളിപ്പെടുത്തൽ പ്രതിയുടെ സഹോദരൻ നടത്തുന്നത്. ശബരിമല സ്‌ത്രീപ്രവേശന വിഷയം കത്തി നിൽക്കുമ്പോളാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവിൽ അന്വേഷിക്കുന്നത്.
Most Read: 11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്