തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്‌സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും.
കോവിഡ് രോഗികളുടെ പ്രതിദിന കണക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പരമാവധി പേരെ പരമാവധി വേഗത്തിൽ പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. കടകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാരം, പൊതുഗതാഗതം, വിതരണ ശൃംഖലയിലെ തൊഴിലാളികൾ എന്നിവർക്ക് പുറമേ വാക്‌സിൻ എടുക്കാത്ത 45 വയസിന് മുകളിൽ പ്രായമായവരെയും പരിശോധനയിൽ ഉൾപ്പെടുത്തും.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത പരമാവധി ആളുകളെ കണ്ടെത്തി പരിശോധിക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ, കിടത്തി ചികിൽസയിലുള്ളവർ, ക്‌ളസ്‌റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവർ എന്നിവരെയും ടെസ്‌റ്റ് ചെയ്യും.
സ്‌കൂൾ, കോളേജ് വിദ്യാർഥികളെയും പരിശോധനയിൽ ഉൾപ്പെടുത്തും. രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിക്കും. മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നുപോയവർ, രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ എന്നിവരെ ഒഴിവാക്കും. കോവീഷീൽഡ് വാക്‌സിൻ ക്ഷാമം തുടരുന്നതിനാൽ ഇന്നും പലയിടങ്ങളിലും പ്രതിരോധ കുത്തിവെപ്പ് മുടങ്ങും. ഇന്ന് രാത്രിയോടെ വാക്‌സിൻ സംസ്‌ഥാനത്ത് എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Also Read: അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ