തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ച നാല് ഹരജികളിലാണ് ഇപ്പോൾ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയും, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാതെയും സംസ്‌ഥാനത്ത് നിരവധി അൺഎയ്‌ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മീഷനിൽ പരാതികൾ ലഭിച്ചിരുന്നു. സിബിഎസ്ഇ , ഐസിഎസ്ഇ, സംസ്‌ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന ഇത്തരം സ്‌കൂളുകൾക്ക് അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അടുത്ത അധ്യയന വർഷം മുതൽ ഇത്തരത്തിലുള്ള സ്‌കൂളുകൾ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് നൽകിയത്.
അംഗീകാരമില്ലാത്ത ഇത്തരം സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കും സെക്രട്ടറിക്കുമാണ് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുള്ളത്. അടച്ചുപൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാനായി അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗകര്യം ഉറപ്പ് വരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടപടിയെടുക്കണം. കൂടാതെ എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍