നിലമ്പൂർ: നവകേരള സദസിന്റെ വിളംബര ജാഥയിൽ ആദിവാസി കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ സെക്രട്ടറി എന്നിവരോട് ഒരാഴ്‌ചക്കകം റിപ്പോർട് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
നിലമ്പൂർ നഗരസഭാതല സംഘാടക സമിതി 23ന് നടത്തിയ ജാഥയിലാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ചത്. നഗരസഭാധ്യക്ഷന്റെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് കുട്ടികളെ വിട്ടതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്‌കൂളിന്റെ ചുമതലയുള്ള ഐടിഡിപി ഓഫീസർ വാക്കാൽ അനുമതി നൽകിയിരുന്നുവെന്ന് പ്രധാനാധ്യാപകൻ സി ബിജോയ് പറഞ്ഞു.
അതിനായി നിലമ്പൂർ ഗവ. മാനവേദൻ സ്‌കൂളിന്റെ ബസും വിട്ടു കൊടുത്തിരുന്നുവെന്നും പ്രധാനാധ്യാപകൻ വ്യക്‌തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. കെഎസ്‌യു പ്രവർത്തകർ ഐടിഡിപി ഓഫീസറെ ഉപരോധിക്കുകയും ചെയ്‌തിരുന്നു.
Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം