തിരുവനന്തപുരം: കാലടിയിൽ പോസ്‌റ്ററിൽ ചാരിനിന്നതിന്റെ പേരിൽ 14 വയസുകാരനെ മർദ്ദിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കും. പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും വിശദീകരണം ആവശ്യപ്പെടുമെന്നും കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ അറിയിച്ചു.
മർദ്ദനമേറ്റ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു മനോജ് കുമാറിന്റെ പ്രതികരണം. ‘രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നത് തെറ്റാണ്. ഇവർ എല്ലാ ജനങ്ങളുടെയും അഭയകേന്ദ്രം ആകേണ്ടവരാണ്. അത്തരമാളുകൾ ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും ശരിയല്ല. കുട്ടിക്ക് ഭയമുണ്ടെന്നാണ് ഞങ്ങൾക്ക് മനസിലാകുന്നത്. കൗൺസിലിങ് ആവശ്യമുണ്ടെന്ന് മനസിലാക്കുന്നു. കൗൺസിലിങ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’- കെവി മനോജ് കുമാർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു സംഭവം. തമിഴ് ബാലനായ കുട്ടി വാടകയ്‌ക്ക് താമസിച്ചിരുന്ന വീടിന് മുന്നിലെ മതിലിൽ ചാരി നിൽക്കുകയായിരുന്നു. മതിലിൽ എൻഡിഎ സ്‌ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന്റെ ചിത്രമുള്ള പോസ്‌റ്ററായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അവിടെയെത്തിയ ബിജെപിയുടെ പ്രാദേശിക നേതാവ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്‌തിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് കുടുംബം അത് പിൻവലിച്ചു. പിന്നാലെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻ കുട്ടിയെയും കുടുംബത്തെയും വീട്ടിലെത്തി സന്ദർശിച്ചത്. സംഭവത്തിൽ പോലീസിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെയും റിപ്പോർട് കിട്ടിയതിന് ശേഷം തുടർനടപടി സ്വീകരിക്കും.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്