പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട സ്‌ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്‌കരിച്ച് ആറൻമുള മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായർ. കോൺഗ്രസ് പുനഃസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ നായരെന്നാണ് വിവരം.
എ ഗ്രൂപ്പിനെ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും സൂചനയുണ്ട്. അതേസമയം, ശിവദാസൻ നായരുടേത് സമ്മർദ്ദ തന്ത്രമാണെന്നും അടുത്തകാലത്തായി അദ്ദേഹം പാർട്ടി പരിപാടികളിലൊന്നും സഹകരിക്കുന്നില്ലെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. കൺവൻഷനിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം ഇപ്പോൾ പറയാനാകില്ലെന്നാണ് ശിവദാസൻ നായരുടെ പ്രതികരണം.
യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചാരണത്തിന് പങ്കെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും താൻ പത്തനംതിട്ടയിൽ തന്നെ ഉണ്ടെന്നും ശിവദാസൻ നായർ വ്യക്‌തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി പത്തനംതിട്ട കോൺഗ്രസിലെ ഭിന്നതയാണ് ശിവദാസൻ നായരുടെ വിട്ടുനിൽക്കലിലൂടെ ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.
നേരത്തെ കോൺഗ്രസ് പുനഃസംഘടനാ വിഷയങ്ങളിൽ ശിവദാസൻ നായർക്കൊപ്പം അതൃപ്‌തി പ്രകടിപ്പിച്ച മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ഭാരവാഹിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സജി ചാക്കോയും കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പത്തനംതിട്ട പാർലമെന്റ് കൺവെൻഷൻ ഉൽഘാടനം ചെയ്‌തത്. അനിൽ ആന്റണിയാണ് ഇവിടെ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്നത്.
Most Read| പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല- മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്‌ച സമയം