കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്‌തമായാണ് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി മാറ്റിയ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്താണ് പരിശോധന നടക്കുന്നത്.
അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായിരുന്ന എറണാകുളത്ത് ഇപ്പോൾ കേസുകൾ കുറഞ്ഞുവരികയാണ്. നേരത്തെ പ്രതിദിന കേസുകൾ അയ്യായിരത്തോളം ആയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ മൂവായിരത്തോളം കേസുകളാണ് ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കളമശേരി നഗരസഭ സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്.
മെഡിക്കൽ കോളേജിന് പുറത്തുള്ള ബസ് സ്‌റ്റാന്റിലാണ് പരിശോധനാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് പരിശോധന. ഇത് 24 മണിക്കൂറാക്കി മാറ്റാനുള്ള നീക്കത്തിലാണ് നഗരസഭ. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരും നഗരസഭയുടെ കീഴിലുള്ള ലാബ് ജീവനക്കാരുമാണ് പരിശോധന നടത്തുന്നത്.
Also Read: സിബിഐ ഡയറക്‌ടറെ ഇന്ന് പ്രഖ്യാപിക്കും; ലോക്‌നാഥ് ബെഹ്റയും സാധ്യതാ പട്ടികയിൽ