തിരുവനന്തപുരം: ബഫർ സോൺ വിഷയം സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡണ്ടുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.
അതിനിടെ, ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ്. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്‌ച പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു. പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കും. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി.
അതേസമയം, ബഫർ സോൺ വിഷയത്തിൽ താമരശേരി രൂപതയും കോൺഗ്രസും സമരം ശക്‌തമാക്കിയതോടെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐഎം. ഇതിന്റെ ഭാഗമായി നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷൻ നടത്തും. കഴിഞ്ഞ ദിവസം സഭയുടെ സമരത്തിൽ സിപിഐഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് ലോക്കൽ സെക്രട്ടറി വ്യക്‌തമാക്കി.
അതേസമയം, കെസ്ര തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിനേക്കാൾ 2021ൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ നീക്കം. റിപ്പോർട്ടിനൊപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്. ഈ റിപ്പോർട്ടിൻമേലുള്ള പരാതികളും കേൾക്കും.
എന്നാൽ, പുതുതായി തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട് എന്ത് ചെയ്യും എന്നതിൽ കൃത്യമായ വിവരം സർക്കാർ നൽകുന്നില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടും 2021ലെ റിപ്പോർട്ടും ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. അതിനിടെ, ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം അമ്പൂരിൽ ഇന്നും പ്രതിഷേധം തുടരും.
കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്‌സ് അസോസോയിയേഷൻ കിഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകിട്ട് നാലിന് അമ്പൂരിൽ പ്രകടനവും ബഫർ സോൺ വിശദീകരണ യോഗവും സംഘടിപ്പിക്കും. താമരശേരി രൂപതയുടെ കീഴിലുള്ള കർഷക അതിജീവന സമിതി കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ കോൺഗ്രസും സമര രംഗത്തേക്കിറങ്ങി. കോൺഗ്രസ് വിഷയത്തെ രാഷ്ട്രീയ ആയുധം ആക്കിയതോടെയാണ് പ്രതിരോധിക്കാൻ സിപിഐഎം തീരുമാനിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെ നേതൃത്വത്തിൽ നാളെ ജനകീയ കൺവെൻഷൻ വിളിച്ചിരിക്കുന്നത്.
അതിനിടെ, മൂന്ന് ദിവസം നീളുന്ന സിപിഐഎം സംസ്‌ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാകുന്നതിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്‌ഥാന സമിതിയും വെള്ളിയാഴ്‌ച സംസ്‌ഥാന സെക്രട്ടറിയേറ്റും ചേരും.
Most Read: വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്








































