കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ്. 5.6 ശതമാനം പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാദിയ, 24 നോർത്ത് പർഗാനാസ്, കിഴക്കൻ ബർദ്ദമാൻ എന്നീ ജില്ലകളിൽ അക്രമ സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു.
ബിദാൻ നഗറിലെ ശാന്തിനഗർ പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കല്ലേറ് ഉണ്ടായതായും റിപ്പോർട് ഉണ്ട്. അതേസമയം, കിഴക്കൻ ബർദ്ദമാൻ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സിആർപിഎഫ് ഉദ്യോഗസ്‌ഥർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയും വോട്ടർമാരെയും ആക്രമിച്ചതായി പാർട്ടി ആരോപിച്ചു. സിആർപിഎഫ് ഉദ്യോഗസ്‌ഥർ വോട്ടിംഗ് പ്രക്രിയയിൽ ഇടപെടുകയാണെന്നും ബിജെപിക്ക് വോട്ടു ചെയ്യാൻ ബർദ്ദമാനിലെ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലായി 294 സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്‌പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
39 വനിതാ സ്‌ഥാനാർഥികൾ ഉൾപ്പടെ 319 പേരാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ബിജെപി 45 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ 42 സീറ്റുകളിലുമാണ് മൽസരിക്കുന്നത്. തൃണമൂൽ സഖ്യകക്ഷിയായ ഗോർഖ ജൻമുക്‌തി മോർച്ചയ്‌ക്ക് (ജിജെഎം) മൂന്ന് സീറ്റുകളാണ് നൽകിയത്. കോൺഗ്രസ് 11 സീറ്റുകളിൽ മാത്രമേ മൽസരിക്കുന്നുള്ളൂ, സഖ്യ കക്ഷിയായ സിപിഎമ്മിന് 25 സീറ്റുകൾ നൽകിയപ്പോൾ ബാക്കിയുള്ളവ ചെറിയ പാർട്ടികൾക്കും നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് പശ്‌ചിമ ബംഗാളിൽ പ്രചാരണത്തിന് എത്തും. നാലാം ഘട്ടത്തിൽ കേന്ദ്രസേനയുടെ വെടിവെപ്പിൽ നാലു പേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് സംസ്‌ഥാനം.
Also Read: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു







































