ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
ഇതര സംസ്‌ഥാന തൊഴിലാളികളെ പോലീസ് സ്‌റ്റേഷനിലേക്കോ സൈനിക ക്യംപിലേക്കോ മാറ്റണമെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്നും, ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും ഐജിപി വിജയ് കുമാർ അറിയിച്ചു. ഐജി ഇത് നിഷേധിച്ചുവെങ്കിലും വിവിധ മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ഇന്നും പുറത്തുവരുന്നുണ്ട്.
ഈ ഉത്തരവ് ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പലയിടങ്ങളിലും തൊഴിലാളികളെ പോലീസ് ഉദ്യോഗസ്‌ഥർ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട് ചെയ്യുന്നത്. അതേസമയം, ഇന്നലെ 2 ബിഹാർ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജമ്മു കശ്‌മീർ ലെഫ്റ്റ് ഗവർണറുമായി സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടന്ന പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.
Read Also: ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി