ടെഹ്റാൻ: അമേരിക്കൻ എണ്ണക്കപ്പൽ അക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായും വിവരമുണ്ട്.
മിസൈൽ ആക്രമണത്തിലാണ് കപ്പലിന് തീപിടിച്ചതെന്ന് ഇറാന്റെ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു. യുഎസ് സർക്കാർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’യെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. യുദ്ധക്കപ്പൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് അകമാണ് ഈ ആക്രമണം.
യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാൻ പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഇറാൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ രാജ്യത്തിന് പൂർണ അധികാരമുണ്ടെന്നും ഇറാൻ പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പൽ തകർത്തത്. കപ്പൽ പൂർണമായി കടലിൽ മുങ്ങി. 87 നാവികർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാനും രംഗത്തെത്തിയിരിക്കുന്നത്.
Most Read| വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം






































